ഐതീഹ്യം
ChorotturKavu
ഐതിഹ്യം: ചോറോട്ടൂരിലെ പ്രധാന നമ്പൂതിരി കുടുംബങ്ങളിലൊന്നായ പോഴത്തുമനയ്ക്കലെ ഒരാൾ കൊടുങ്ങല്ലൂർ ശ്രീകുറുംബ ഭഗവതിയെ തിങ്കൾ തൊഴുതിരുന്നു. ഇത് സുമാർ നാനൂറ്റി അമ്പത് കൊല്ലങ്ങൾക്കുമുമ്പാണെന്നാണ് കേൾവി. കാവ് പണികഴിപ്പിച്ച് പ്രതിഷ്ഠ നടത്തിയ കാലത്ത കാണിക്കുന്നത് എന്ന് കരുതാവുന്ന കുറിപ്പടയുള്ള ഒരു കല്ല് കണ്ടുകിട്ടിയിട്ടുണ്ട്. അതിൽ കൊല്ലവർഷം 757 മീനം ഉത്രട്ടാതി, കൃഷ്ണപക്ഷം എന്നെഴുതികാണുന്നു.
തിങ്കൾ തൊഴുതിരുന്ന അദ്ദേഹത്തിന് ഇത്രയും ദൂരം നടന്നുപോകാൻ വയ്യാത്ത പ്രായമായപ്പോൾ ” ഇനി ഞാൻ വരികയുണ്ടാകില്ല. അമ്മ അങ്ങോട്ടെഴുന്നെള്ളിയാൽ കൊള്ളാം” എന്ന് പ്രാർത്ഥിച്ച് കാൽക്കുടയും എടുത്ത് തിരികെ പോന്നു. പഴയകൊച്ചി രാജ്യത്ത് ഭാരതപ്പുഴ തീരത്തുള്ള തിരുവഞ്ചിക്കുഴി ശിവക്ഷേത്ര സന്നിധിയിലെത്തി കുട താഴെ വെച്ച് പുഴയിലിറങ്ങികുളി, സന്ധ്യാവന്ദനാദികൾ കഴിച്ചു, യാത തുടരുവാൻ കുടയെടുത്തപ്പോൾ വല്ലാത്തഭാരം തോന്നി. ഭഗവതി തന്റെ പ്രാർത്ഥനകേട്ട് കുടപ്പുറത്ത് എഴുന്നെള്ളിയിട്ടുണ്ടെന്ന് അദ്ദേഹത്തിന് തോന്നി. കുട ഇല്ലവളപ്പിൽ കുറെ തെക്കുഭാഗത്തായി താഴെ വെച്ചു. അവിടം ശ്രീമൂലം സ്ഥാനമായി കല്പ്പിച്ച് ഒരു ശ്രീകോവിലുണ്ടാക്കി ആരാധന തുടങ്ങി.
വിവരം നാട്ടുകരറിഞ്ഞു ദേവീക്ഷേത്രം അടുത്തൊന്നും ദാഇല്ലാതിരുന്നതിനാൽ ക്ഷേത്രം പണികഴിപ്പിച്ച് പ്രതിഷ്ഠിക്കാൻ തീരുമാനിച്ചു. തൃക്കങ്ങോട്ട് രണ്ടുമൂർത്തി ക്ഷേത്രത്തിലെ തന്ത്രിയായ മുണ്ടനാട്ടുമനയ്ക്കലെ കാരണവരെ ആചാര്യനായി വരിച്ച് പ്രതിഷ്ഠ നടത്തി. കൊടുങ്ങല്ലൂരമ്മയുടെ ദാരുബിംബമായതിനാൽ ഇവിടെയും ദാരുബിംബവും അർച്ചനാബിംബവുമായിട്ടാണ് പ്രതിഷ്ഠിച്ചത്. ദാരു- വരിക്കപ്ലാവ്- ബിംബത്തിന്മേൽ അഭിഷേകാദികൾ ചെയ്യാൻ പറ്റാത്തതിനാൽ മുൻവശത്തായി ശിലകൊണ്ട് അർച്ചനാബിംബവും പ്രതിഷ്ഠിക്കുന്നു. ദാരുബിംബത്തിൻ്റെ നിലനില്പിനാണ് ചാന്താടുന്നത്. നല്ലെണ്ണയും ആടാറുണ്ട്. മുണ്ടനാട്ടുമന നമ്പൂതിരി കൊടുങ്ങല്ലൂർ ദേവിയുടെ തന്ത്രി അല്ലാത്തതിനാൽ സ്വന്തം സങ്കല്പമനുസരിച്ച് സൗമ്യ രൂപത്തിലാണ് ദേവിയെ പ്രതിഷ്ഠിച്ചത്. അതുകൊണ്ട് ജന്തുഹിംസയോ രക്തപുഷ്പാഞ്ജലിയോ ഇവിടെ പതിവില്ല.
പരുത്തിപ്ര ദേശത്തുനിന്ന് ചോറോട്ടൂർ താമസമാക്കിയിരുന്ന പരിത്തുപ്പുറ എന്ന നമ്പൂതിരി ഗൃഹത്തിനും ഊരായ്മ സ്ഥാനം കൊടുത്തു. ചോറോട്ടൂർ ദേശത്ത് 36 നമ്പൂതിരി ഗൃഹങ്ങളുണ്ടായിരുന്നു. അവയിൽ പോഴവും മുണ്ടനാടും കുടിയേറിപ്പാർത്ത പരിത്തുപ്പുറയും മാത്രമേ അവശേഷിച്ചിട്ടുള്ളൂ. മറ്റു ഗൃഹങ്ങളെല്ലാം നാമാവശേഷമായി എന്നു ചരിത്രം പറയുന്നു.
ക്ഷേത്രം അഭിവൃദ്ധിപ്പെട്ടുവന്നപ്പോൾ സ്ഥാനിയായ കവളപ്പാറ നായർക്കും ക്ഷേത്രത്തിന്മേൽ അധികാരം വേണമെന്നായി. നാട്ടുകാരും ഊരായ്ക്കാരും അത് സമ്മതിച്ചില്ല. നായർക്ക് ആര്യങ്കാവുണ്ടല്ലോ. പിന്നെയെന്തിനാണ് ഇവിടെയും എന്ന ന്യായമാണവരുന്നയിച്ചത്. ഇതിനു പ്രതികാരമെന്നോണം നായരുടെ അധീനത്തിലുള്ള ആരും ചോറോട്ടൂർ കാവിൽ പോവുകയോ, വഴിപാടു കഴിക്കുകയോ പാടില്ലെന്ന് നായർ വിലക്കി. മുപ്പിൽനായരടക്കം കുടുംബത്തിലെ സകലർക്കും അമ്മദീനം പിടിപ്പെട്ടു. ശ്രീകുരുംബാഭഗവതിയുടെ ഇഷ്ടക്കേടാണെന്ന് ദൈവഞ്ജർ പറഞ്ഞു. പരിഹാരമായി പന്ത്രണ്ടുകളം പാട്ടുകഴിപ്പാൻ നിർദ്ദേശിച്ചു. അവസാനദിവസം പാട്ടുകഴിഞ്ഞ അതേവേഷത്തിൽ വെളിച്ചപ്പാട് കൊട്ടാരത്തിലെത്തി അരിയെറിഞ്ഞു. കൊട്ടാരത്തിലെ എല്ലാവരും പിറ്റേന്നാൾതന്നെ കാവിലെത്തി കുളിച്ചുതൊഴണമെന്ന് കല്പനയുണ്ടായി. തൊഴുവാനായി കാവിലെത്തിയ മുപ്പീൽ നായരുടെ അധീശത്വം നാട്ടുകാർ അംഗീകരിച്ചു. നായർ വന്നാൽ ഇരിക്കാനായി പ്രത്യേകം തയ്യാറാക്കിയ “നിലപാടുതറ” മതിലകത്ത് വടക്കുപടിഞ്ഞാറേ ഭാഗത്തുകാണാം. ഓങ്ങല്ലൂർ മാട് – കുന്ന് മുതൽ കണ്ണിയംപുറം തോടുവരെ 18 ദേശങ്ങൾ മാട്ടങ്ങിൽ നിന്ന് തോട്ടിങ്ങലോളം തന്റെ അധീനത്തിലുള്ളത് ഭഗവതിയുടെ തട്ടകമായി നായർ പ്രഖ്യാപിച്ചു. ശ്രീകുറുംബയുടെ തട്ടകം കവളപ്പാറദേശം മുഴുവൻ ബാധകമാണെങ്കിലും ആര്യങ്കാവിൻ്റെ തട്ടകം ചോറോട്ടൂർ ദേശത്ത് ബാധകമല്ല എന്നും നിശ്ചയിച്ചു.
മറ്റൊരൈതിഹ്യം:-
കാവിൽ മകരചൊവ്വ വിപുലമായി ആഘോഷിക്കാറില്ല. സാധാരണ ഭദ്രകാളി ക്ഷേത്രങ്ങളിൽ പാട്ടുകൊട്ടിലിന് തെക്കോട്ട് വാതിലും ഉണ്ടാകാറില്ല. ഈ കാവിൽ തെക്കോട്ടു വാതിലുണ്ട്. അതിന്റെ കാരണം ഇപ്രകാരമാണ്. ഊരും പേരുമില്ലാത്ത യാചകനോ സന്യാസിയോ ആയ ഒരാൾ കാവിൽ നിത്യനായിരുന്നു. ഒന്നിലും പ്രത്യേകിച്ച് താല്പര്യമില്ലാത്ത അയാൾ കാവിൽ നിന്ന് കിട്ടുന്ന നിവേദ്യംകൊണ്ട് തൃപ്തനായിരുന്നു. ആർക്കും ഒരു ദ്രോഹവും അയാളെകൊണ്ടുണ്ടായിരുന്നില്ല. ആ അവസരത്തിൽ ഭഗവതിയുടെ ഏതാനും തിരുവാഭരണങ്ങൾ കളവുപോയി. കള്ളൻ ഈ യാചകനാവുമെന്ന സംശയത്താൽ അയാളെ ചോദ്യം ചെയ്യുകയും ശരീരദ്രോഹം ഏല്പിക്കുകയും ചെയ്തുവെങ്കിലും സത്യം തെളിഞ്ഞില്ല. അയാൾ പാട്ടുകൊട്ടിലിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാർ ഭേദ്യം തുടർന്നു. തികച്ചും അവശനായ അയാൾ അമ്മേ എന്നുറക്കെ നിലവിളിച്ചുകൊണ്ട് പാട്ടുകൊട്ടിലിന്റെ തെക്കേചുമരിൽ തലയടിച്ചുമരിക്കാൻ ശ്രമിച്ചു.
എന്നാൽ ചുമർ പൊളിഞ്ഞുവീഴുകയും ആ ദ്വാരത്തിലൂടെ അയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. പിന്നീട് അയാളെ ആരും എവിടെയും കണ്ടിട്ടില്ല എന്നു പറയുന്നു. ചുമരിലെ ദ്വാരം കട്ടിലയും വാതിലും വെച്ചടക്കുകയാണുണ്ടായത്. ഭിത്തി കെട്ടി അടച്ചില്ല. സംഭവം നടന്നത് മകര ചൊവ്വ ദിവസമായിരുന്നതിനാൽ ആഘോഷങ്ങൾ എല്ലാം ഉപേക്ഷിച്ചു. ഇന്നും അങ്ങനെ തുടരുന്നു.
ക്ഷേത്രം ഭരണ സമിതി
Name | Position | Contact |
ശ്രീ. പ്രമോദ് കൃഷ്ണൻ നമ്പൂതിരി | ക്ഷേത്രം തന്ത്രി | |
ശ്രീ. പി. എം. നാരായണൻ നമ്പൂതിരി | പാരമ്പര്യ ട്രസ്റ്റി | |
ശ്രീ. ശ്രീജിത്ത് നമ്പൂതിരി | ക്ഷേത്രം മേൽശാന്തി | |
ശ്രീ. സി. മോഹൻദാസ് | ചെയർമാൻ , ട്രസ്റ്റി ബോർഡ് | 9846497701 |